ഇരിട്ടി: പടിയൂർ പഞ്ചയത്തിലെ വിവിധ വാർഡുകളിൽ മഞ്ഞപ്പിത്ത കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പടിയൂർ-കല്യാട് പഞ്ചായത്തിൽ ഒന്നര മാസത്തെ പ്രത്യേക പ്രതിരോധ പ്രവർത്തന പദ്ധതിക്ക് തുടക്കമായി. ജനകീയ കൂട്ടായ്മ ചേർന്നാണ് മാർഗരേഖ തയാറാക്കിയത്. ഭക്ഷണ-പാനീയ വിതരണത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തി.
ഓണം, നബിദിനാഘോഷ ങ്ങളോടനുബന്ധിച്ച് വിതരണം ചെയ്യുന്ന പാനീയങ്ങൾ ചൂടുള്ളത് മാത്രമായിരിക്കണം. ഓണത്തോടനുബന്ധിച്ചുള്ള മഴയുത്സവങ്ങൾ നിർത്തിവയ്ക്കാനും തീരുമാനിച്ചു. വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകളിൽ ചൂടുള്ള പാനീയങ്ങൾ ഒഴികെയുള്ള വെൽക്കം ഡ്രിങ്കുകളുടെ വിതരണം ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ പാടില്ല. ഭക്ഷണ വിതരണം നടക്കുന്ന ചടങ്ങുകൾ 20 ദിവസം മുന്പ് അധികൃതരെ അറിയിക്കണം. സദ്യകൾക്ക് ഉപയോഗിക്കുന്ന വെള്ളത്തിന്റെ സ്രോതസ് മുൻകൂട്ടി ആരോഗ്യവകുപ്പിനെ അറിയിച്ച് സുരക്ഷിതത്വം ഉറപ്പാക്കണം. ഹെൽത്ത് കാർഡില്ലാത്ത ഹോട്ടൽ, കൂൾബാർ ജീവനക്കാർ രണ്ടാഴ്ചയ്ക്കകം മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. വാർഡുകളിൽ ക്ലോറിനേഷൻ ഡ്രൈവും ആരംഭിച്ചു.
സ്കൂളുകളിലും നിയന്ത്രണം
സ്കൂളുകളിൽ കുട്ടികൾ ഭക്ഷണവും വെള്ളവും പങ്കിടരുതെന്നും തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാവൂ എന്നും നിർദേശം നൽകി. കുട്ടികളിലെ രോഗവിവരങ്ങൾ ഉടൻ ആരോഗ്യപ്രവർത്തകരെ അറിയിക്കണം. മുഴുവൻ സ്കൂളുകളിലും പിടിഎ പ്രത്യേക യോഗം ചേരും. ആരാധനാലയങ്ങൾ, അങ്കണവാടികൾ, കുടുംബശ്രീ, വായനശാലകൾ, ക്ലബുകൾ എന്നിവയുടെ നേതൃത്വത്തിൽ ആരോഗ്യ ബോധവത്കരണ പരിപാടികൾ നടത്തും. എല്ലാ തിങ്കളാഴ്ചയും ഊരത്തൂർ ആരോഗ്യകേന്ദ്രത്തിൽ അവലോകന യോഗം ചേരും. വാർഡ് സാനിറ്റേഷൻ കമ്മിറ്റികളും അടിയന്തര യോഗം ചേരും.
മഞ്ഞപ്പിത്തബാധിത വീടുകളിലേക്കുള്ള സന്ദർശനം ഒഴിവാക്കാനും രോഗബാധിതരുമായി അടുത്തിടപഴകുന്നവരും ഭക്ഷണം കൈകാര്യം ചെയ്യുന്നതിൽനിന്ന് വിട്ടുനിൽക്കാനും നിർദേശിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി. ശ്രീജ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.വി. രാജീവ്, സെക്രട്ടറി റോബർട്ട് ജോസഫ്, ഊരത്തൂർ പിഎച്ച്സി, ജെഎച്ച്ഐ അജീഷ് കുമാർ എന്നിവർ പ്രസംഗിച്ചു .ഇരിട്ടി ഹെൽത്ത് സൂപ്പർവൈസർ സി.പി. സലിം, ഊരത്തൂർ എച്ച്ഐ ഇൻചാർജ് രാജേഷ് എന്നിവർ ക്ലാസെടുത്തു. ജനപ്രതിനിധികൾ, ആരോഗ്യപ്രവർത്തകർ എന്നിവർ പങ്കെടുത്തു.